തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. മെമ്പർഷിപ്പ് ക്യാമ്പയിൽ പൂർത്തീകരിച്ചതിന് പിന്നാലെയാണ് നേതൃയോഗങ്ങൾക്ക് തുടക്കമാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചകളാണ് പ്രധാന അജണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടന്നേക്കും. ഇന്ന് രാവിലെ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗവും വൈകിട്ട് ഭാരവാഹി യോഗവും ചേരും.
നാളെ സമ്പൂർണ എക്‌സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് നപടികളാണ് യോഗത്തിൽ ചർച്ച ചെയ്യുക. തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിൽ ഭാരവാഹികളെ കണ്ടെത്തുകയെന്നതാണ് നേതൃത്വത്തിന്റെ താൽപര്യം. പുനഃസംഘടനാ ചർച്ചകയിൽ പരിഗണിച്ചവരെ സമവായ സ്‌ഥാനാർഥികൾ ആക്കാനും നീക്കമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ നേതൃയോഗങ്ങളിലെ പൊതുനിലപാട് അനുസരിച്ചാകും അന്തിമതീരുമാനം.
മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായ സാഹചര്യത്തിൽ എത്രപേർ അംഗങ്ങളായി എന്ന കൃത്യമായ കണക്കും യോഗത്തിൽ അവതരിപ്പിക്കും. അതേസമയം, ഇന്ന് ചേരുന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലേക്ക് കെവി തോമസിനെ ക്ഷണിച്ചിട്ടില്ല. അച്ചടക്ക ലംഘനത്തിന്റെ പേരിൽ നടപടിയുടെ നിഴലിൽ നിൽക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിന്റെ നടപടിയും യോഗത്തിൽ ചർച്ചയായേക്കും. മുതിർന്ന നേതാവ് പിജെ കുര്യൻ സമിതി യോഗത്തിൽ അംഗമാണ്. ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച കുര്യനെതിരെ മറ്റു നേതാക്കൾ തിരിയുമോയെന്നതും ശ്രദ്ധേയമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് അനൗപചാരിക ചർച്ചകളും യോഗങ്ങളിൽ ഉണ്ടാകും.
Most Read: പാലക്കാട് നിരോധനാജ്‌ഞ തുടരുന്നു; സർവകക്ഷി യോഗം ഇന്ന്