തിരുവനന്തപുരം: കെഎസ്‌ഇബിയിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് ചെയർമാൻ ബി അശോക്. സമരക്കാരോട് വാൽസല്യമുണ്ട്. പക്ഷേ, സമരം ചെയ്യുന്നവർ വെറുതേ വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല. ഡോ.ബിആർ അംബേദ്‌കർ ജയന്തി ആഘോഷം ആലുവയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്‌ഇബി ബിസിനസ് സ്‌ഥാപനമാണെന്നും എല്ലാവരും സഹകരിച്ച് മുന്നോട്ട് പോയാലേ രക്ഷപ്പെടൂ എന്നും ചെയർമാൻ പറയുന്നു. കെഎസ്‌ഇബി സംവിധാനത്തിന്റെ മൗലിക സ്വഭാവം ബലികഴിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെഎസ്ഇബിയിൽ സമരം തുടരാനാണ് ഓഫിസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ്‌കുമാറിന്റേയും അസോസിയേഷൻ നേതാവ് ജാസ്‌മിൻ ബാനുവിന്റേയും സസ്‌പെൻഷൻ പിൻവലിച്ചുവെങ്കിലും സ്‌ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.
തിങ്കളാഴ്‌ച മുതൽ മറ്റു പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. സമരം ഒത്തുതീർപ്പാക്കാൻ ഓഫിസർമാരുടെ സംഘടനകളുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എക്‌സിക്യുട്ടീവ് എഞ്ചിനീയറും അസോസിയേഷൻ നേതാവുമായ ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത് ചർച്ചയിൽ അറിയിച്ചു. എന്നാൽ തിരുവനന്തപുരം ഡിവിഷനിൽ നിന്നും സീതത്തോട് ഡിവിഷനിലേക്ക് സ്‌ഥലംമാറ്റിയത് അംഗീകരിക്കില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം.
Most Read: സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം; തിരഞ്ഞെടുപ്പ് തന്ത്രമെന്ന് എ വിജയരാഘവൻ