തൃശൂർ: സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ബിജെപിയുടെ ഉത്തരേന്ത്യൻ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രം പോലെയാണ് പെരുമാറുന്നത്. സ്‌ത്രീകളെ കൊണ്ട് കാലുപിടിപ്പിക്കുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും ക്ഷേത്രങ്ങളെ ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുന്നുവെന്നും വിജയരാഘവൻ തൃശൂരിൽ പറഞ്ഞു.
വിഷുവും വിശ്വാസവുമല്ല ഈ വിഷയത്തിൽ കാണേണ്ടത്. വിശ്വാസത്തെയും ആചാരത്തെയും ഇതിൽ കൂട്ടിയിണക്കേണ്ടതുമില്ല. സുരേഷ് ഗോപി ഒരു ബിജെപി നേതാവും പാർലമെന്റ് അംഗവുമാണ്. അവിടെയും ബിജെപി താൽപര്യങ്ങളാണ് സംരക്ഷിച്ചിരുന്നത്. സ്വാഭാവികമായും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്. പ്രചാരണത്തിന്റെ ഉൽഘാടനം വിഷുക്കൈനീട്ടം വിതരണം ചെയ്‌ത് ആരംഭിച്ചിരിക്കുകയാണെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കൾ ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ, സാധാരണ നേതാക്കൾ ചെയ്യുന്ന രീതിയല്ല സുരേഷ് ഗോപി ചെയ്‌തിരിക്കുന്നത്. തിരക്കഥ അനുസരിച്ചാണ് കാര്യങ്ങൾ, അതിന്റെ ഭാഗമായുള്ള നാടകീയത വ്യക്‌തമാണ്. സിനിമാ നടൻ എന്ന നിലയിലുള്ള അഭിനയ പ്രധാനമാണ് കാര്യങ്ങളെന്നും വിജയരാഘവൻ പറഞ്ഞു.
എന്നാൽ, ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങൾ മാറുന്നത് എന്നായിരുന്നു സിപിഎം നേതാവിന്റെ ആരോപണങ്ങളോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. രാഷ്‌ട്രീയ ഇടപെടലുകൾ കാരണം വിഷു കഴിഞ്ഞാലും ജനങ്ങൾ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്‌ഥയിലേക്ക് എത്തിച്ചു. ഇതിൽ നന്ദിയുണ്ടെന്നും സുരേഷ് ഗോപി പരിഹസിച്ചു.
കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകുന്നതും പണം വാങ്ങിയ ശേഷം സ്‌ത്രീകൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. സമൂഹ മാദ്ധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. ക്ഷേത്രത്തിൽ എത്തുന്നവർക്ക് നൽകാനായി മേൽശാന്തിമാർക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകിയതും ചർച്ചയായിരുന്നു.
Most Read: പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിക്കാൻ ശ്രമം