കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയ ക്രമക്കേട് വിഷയത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. നിർമാണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധം തുടങ്ങി. കെട്ടിടം കുറഞ്ഞ വിലയ്‌ക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാനായിരുന്നു സർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് കെഎസ്ആർടിസി സമുച്ചയത്തിന്റെ മറവിൽ നടന്നതെന്ന് ബിജെപിയും ആരോപിച്ചു.
ചെന്നൈ ഐഐടിയുടെ റിപ്പോർട് രാഷ്‌ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസും ബിജെപിയും. നിർമാണത്തിലെ അഴിമതി പുറംലോകം അറിയുന്നതുവരെ പ്രതിഷേധം ശക്‌തമാക്കാനാണ് ഇരു മുന്നണികളുടെയും തീരുമാനം. അതേസമയം, സമുച്ചയത്തിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്‌തു. നിർമാണത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ മാത്രമല്ല, കുറഞ്ഞ തുകയ്‌ക്ക് സമുച്ചയം സ്വകാര്യ കമ്പനികൾക്ക് കരാർ കൊടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിന് മാത്രമല്ല കോൺഗ്രസിനും അഴിമതിയിൽ പങ്കുണ്ടെന്ന് കെഎസ്ആർടിസി സമുച്ചയം സന്ദർശിച്ച ബിജെപി നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് ആരോപിച്ചു. അതേസമയം, മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കെട്ടിടം രൂപകൽപന ചെയ്‌തവർക്കെതിരെയും കരാറുകാർക്കെതിരെയും നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു