തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. ശമ്പള വിതരണം ആരംഭിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച മുതൽ ജീവനക്കാരുടെ ബഹിഷ്‌കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിന് ശേഷമുള്ള റെക്കോർഡ് വരുമാനമാണ് കഴിഞ്ഞ തിങ്കളാഴ്‌ച കെഎസ്ആർടിസിക്ക് ലഭിച്ചത്. 5.79 കോടി രൂപ.
വെള്ളിയാഴ്‌ചയും ഇതേ നിലവാരത്തിൽ തന്നെ വരുമാനം ലഭിക്കേണ്ട സാഹചര്യമായിരുന്നു. എന്നാൽ ജീവനക്കാർ വിട്ടു നിന്നതോടെ അത് 4.83 കോടിയായി കുറഞ്ഞു. ഇന്നും ഡ്യൂട്ടി ബഹിഷ്‌കരണം തുടർന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന സംഘടനകൾ അതിൽ നിന്നു പിൻമാറണമെന്ന് സിഎംഡി ബിജു പ്രഭാകർ ആവാശ്യപ്പെട്ടു.
ശമ്പളം നൽകുന്നതിനായി 60 കോടി രൂപയാണ് കെഎസ്ആർടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് 30 കോടിയാണ് നൽകിയത്. ഈ തുക കെഎസ്ആർടിസി നൽകാനുള്ള വായ്‌പക്കുടിശിക ഇനത്തിൽ ബാങ്കുകൾ ഈടാക്കി. വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച തുക ജീവനക്കാരുടെ പിഎഫ്, എൽഐസി, നാഷനൽ പെൻഷൻ സ്‌കീം എന്നിവ അടക്കുകയും ചെയ്‌തു. കൂടുതൽ തുക ധനവകുപ്പ് അനുവദിക്കാത്ത സ്‌ഥിതിക്ക് ജീവനക്കാരുടെ പിഎഫ് വകയിൽ മാറ്റിവച്ച പണമെടുത്താണ് ശമ്പളം നൽകുന്നത്.
Read Also: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ഇന്ന് കൂടുതൽ അറസ്‌റ്റുണ്ടാകും