ആലപ്പുഴ: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്‌റ്റിന് സാധ്യത. ഇന്നലെ കസ്‌റ്റഡിയിലായ പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരു കൊലപാതകങ്ങളിലും ഉൾപ്പെട്ടവർ ഒളി സങ്കേതങ്ങളിലേക്ക് മാറിയതയാണ് പോലീസ് നിഗമനം.
എസ്‌ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്താൻ എത്തിയ സംഘത്തിന് വാഹനം നൽകുക മാത്രമാണ് ചെയ്‌തതെന്നാണ് അറസ്‌റ്റിലായ രണ്ടുപേർ നൽകിയ മൊഴി. എന്നാൽ ഇവരുടെ മൊബൈൽ ഫോൺ രേഖകളുടെ അടിസ്‌ഥാനത്തിൽ ബന്ധപ്പെട്ട ആളുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഉന്നത ഉദ്യോഗസ്‌ഥർ ഉൾപ്പടെ ആലപ്പുഴയിൽ ക്യാംപ് ചെയ്‌താണ് അന്വേഷണം നടത്തുന്നത്.
അതേസമയം കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിന് വെച്ച ശേഷം ആറാട്ടുപുഴ വലിയഴീക്കലെ രഞ്‌ജിത്തിന്റെ കുടുംബ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടർന്നാകും സംസ്‌കാരം.
പോസ്‌റ്റുമോർട്ടം വൈകിക്കാൻ പോലീസ് ആസൂത്രിത ഗൂഢാലോചന നടത്തിയെന്ന് ബിജെപി ഇന്നലെ ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിലെത്തും. വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. ജില്ലാ കളക്‌ടർ വിളിച്ച സർവകക്ഷി യോഗവും ഇന്ന് ഉച്ചയ്‌ക്ക് ശേഷം ചേരും.
Read Also: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ കെ ശ്രീകാന്തിന് വെള്ളി