കോഴിക്കോട്: ആതുരസേവന രംഗത്ത് മാതൃകയാവുകയാണ് ഒരുകൂട്ടം കുടുംബശ്രീ പ്രവർത്തകർ. കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ അവയവദാനത്തിന് സമ്മതപത്രം നൽകാൻ ഒരുങ്ങിയിരിക്കുകയാണ് 5,000 കുടുംബശ്രീ അംഗങ്ങൾ.
മരണാനന്തര അവയവദാന സമ്മതപത്രം സ്വാതന്ത്ര്യ ദിനത്തിൽ നൽകാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ ബോധവൽക്കരണ പരിപാടിയാണ് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
ആദ്യഘട്ടത്തിൽ സിഡിഎസ്, എഡിഎസ് അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ എന്നിവർക്കുള്ള ക്ളാസ് അവിടനല്ലൂർ എൽപി സ്‌കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിഎച്ച് സുരേഷ് പരിപാടി ഉൽഘാടനം ചെയ്‌തു. സമ്പൂർണ അവയവദാന പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന് പ്രസിഡണ്ട് പറഞ്ഞു.
മുഴുവൻ വാർഡുകളിലും ഇതിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് സ്‌നേഹസ്‌പർശം കോ-ഓർഡിനേറ്റർ ശ്രീരാജ് ബോധവൽക്കരണ ക്‌ളാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ വിലാസിനി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Most Read: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും