മലപ്പുറം: സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരാനൊരുങ്ങി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കും. മലപ്പുറം ജില്ല ലീഗ് ഓഫീസിൽ ചേർന്ന മുസ്‌ലിം ലീഗ് പ്രവർത്തക സമിതിയുടേതാണ് തീരുമാനം.
നിലവിൽ മലപ്പുറം പാർലമെന്റ് മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. സംസ്‌ഥാനത്തെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുവിളിക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് സംസ്‌ഥാന സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. യുഡിഎഫിനെ വിജയത്തിലേക്ക് കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിഭാഗീയത പ്രവർത്തനങ്ങൾ ഒരുകാലത്തും മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ചിലരുടെ നീക്കമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ നീക്കത്തെ പൊളിച്ചടുക്കാൻ വരും ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കും.
പാർട്ടി പ്രവർത്തകർക്ക് ഇടയിലുള്ള അവ്യക്‌തത മാറ്റുവാനും സംസ്‌ഥാന രാഷ്‌ട്രീയത്തിൽ സജീവമാകുവാനും വേണ്ടിയാണ് നേരത്തെ തന്നെ ഇത് സംബന്ധിച്ച തീരുമാനങ്ങൾ ലീഗ് കൈക്കൊണ്ടത് എന്നാണ് വിശദീകരണം. സംസ്‌ഥാനത്ത് യുഡിഎഫിന് മേൽകൈ ഉണ്ടാക്കാൻ വലിയ തോതിലുള്ള പ്രചാരണ പ്രവർത്തങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിനെ കേരള രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്.
Read also: അതിവേഗ കോവിഡ് വൈറസ്; സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം