ഊട്ടി: കുനൂരില്‍ അപടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ളാക്ക് ബോക്‌സ് കണ്ടെത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവിച്ചതിനെ കുറിച്ച് വ്യക്‌തത വരുന്നതിനായി ഈ ഡാറ്റാ റെക്കോർഡർ സഹായിക്കും. വിശദമായ പരിശോധനയ്‌ക്ക് ശേഷം അപകട കാരണം വ്യക്‌തമാകും.
നിലവില്‍ പ്രതികൂല കാലാവസ്‌ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യോമസേന ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ അടക്കം സൂക്ഷ്‌മ പരിശോധനയ്‌ക്ക് അന്വേഷണ സംഘം വിധേയമാക്കി.
ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്‌ളെയ്‌ഡ് പൊട്ടി മരത്തിനുമുകളില്‍ അടിച്ച് നിലംപതിക്കുക ആയിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്റര്‍ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്.
പ്രാഥമികമായ വിവര ശേഖരണ റിപ്പോര്‍ട്ടാണ് വ്യോമസേന പ്രതിരോധമന്ത്രിക്ക് നല്‍കിയിരുന്നത്. വിശദമായ പരിശോധനയ്‌ക്ക് ശേഷം ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്‌തത വരും. അപകടത്തില്‍പ്പെടാനുള്ള വ്യത്യസ്‌തമായ കാരണങ്ങളുടെ സാധ്യതകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്‌ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.
Read Also: ഒമൈക്രോൺ അപകടകാരിയല്ല, നിലവിലെ പരിശോധനാ രീതി തുടരും; കേന്ദ്രം