കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദേശികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ വക്‌താവ് താരീഖ് അൽ മുസറം അറിയിച്ചു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യൂ സമയം വൈകിട്ട് 7 മുതൽ രാവിലെ 5 വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 8 മുതൽ 22 വരെയാണ് പുതിയ സമയം. താമസ കേന്ദ്രങ്ങളിൽ വ്യായാമ സവാരിക്കുള്ള സമയം വൈകിട്ട് 7 മുതൽ 10 വരെ ആയിരിക്കും. കാൽനട മാത്രമേ അനുവദിക്കൂ. സൈക്കിൾ, ബൈക്ക് തുടങ്ങിയവക്ക് അനുമതി നൽകില്ല.
റംസാനിൽ കർഫ്യൂ സമയത്ത് റസ്‌റ്റോറന്റുകളിലും കഫെകളിലും ഡെലിവറി സേവനം വൈകിട്ട് 7 മുതൽ പുലർച്ചെ 3 വരെ അനുവദിക്കും. കോ-ഓപ്പറേറ്റീസ് സ്‌റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും മുൻകൂർ രജിസ്‌റ്റർ ചെയ്യുന്നവർക്ക് വൈകിട്ട് 7 മുതൽ രാത്രി 12 വരെ ഷോപ്പിങ് സൗകര്യം ഉണ്ടായിരിക്കും.
അതേസമയം കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് യാത്രക്കാർക്ക് അനുമതി നൽകുന്നത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നത് അനുസരിച്ചാകുമെന്ന് വ്യോമയാന ഡയറക്‌ടറേറ്റിലെ വ്യോമ ഗതാഗത വിഭാഗം ഡയറക്‌ടർ അബ്‌ദുല്ല അൽ രജാഹി പറഞ്ഞു.
കഴിഞ്ഞ വർഷം 3.875 ദശലക്ഷം യാത്രക്കാരാണ് കുവൈറ്റ് വിമാനത്താവളം ഉപയോഗിച്ചത്. 2019ൽ 15.448 ദശലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Also Read: ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ല; പാക് പ്രധാനമന്ത്രി