പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച കേസിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കെഎസ്‌ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർക്കെതിരെ മനഃപൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി ഏഴിനാണ് കുഴൽമന്ദം ദേശീയപാതയിൽ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. ബസ് ഡ്രൈവർ ഔസേപ്പിനെതിരെ 304എ വകുപ്പ് ചുമത്തി കേസെടുക്കുകയും പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്‌തു. ഇതിന് പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കൾ രംഗത്തെത്തുകയായിരുന്നു. മൂന്ന് ദൃക്‌സാക്ഷികൾ നൽകിയ മൊഴിയുടെയും സംഭവ സ്‌ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്‌ഥാനത്തിലാണ് ഐപിസി 304 എ വകുപ്പ് കൂട്ടിച്ചേർത്തത്. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. ബസ് ഡ്രൈവർ പീച്ചി സ്വദേശി ഔസേപ്പ് ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിട്ടുമുണ്ട്.
Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം