കോഴിക്കോട്: എല്ലാ വ്യാപാര സ്‌ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ യൂത്ത്‌വിംഗും.
‘തികച്ചും അശാസ്‌ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ എടുത്തുമാറ്റണമെന്നും വ്യപാരസമൂഹത്തെ ഉപദ്രവിക്കുന്ന രീതി സർക്കാർ ഉടൻ അവസാനിപ്പിക്കണെമന്നും‘ സമരപരിപാടി ഉൽഘാടനം ചെയ്‌ത് പ്രസംഗിക്കവെ മുർത്താസലി പറഞ്ഞു. സെക്‌ടറൽ മജിസ്‌ട്രേറ്റർമാരുടെയും ഹെൽത്ത്–പോലീസ് ഉദ്യോഗസ്‌ഥരുടെയും വ്യാപാരപീഡനം അവസാനിപ്പിക്കുക. മദ്യശാലകൾക്ക് ബാധകമല്ലാത്ത കോവിഡ് മാനദണ്ഡങ്ങൾ വ്യാപരികളുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന അനീതി അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഇദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
‘എല്ലാദിവസവും തുറക്കാനുള്ള അനുവാദം കിട്ടാൻ വേണ്ടിയാണ് ഈ സൂചനാ പണിമുടക്ക്. എല്ലാദിവസവും തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ എല്ലാ കടകളും എല്ലാ ദിവസവും തുറന്നു കൊണ്ടുള്ള ശക്‌തമായ തുറക്കൽ സമരമായിരിക്കും ഇനിയങ്ങോട്ട് നടക്കുക‘ –സമരപ്പന്തലിൽ നന്ദി പറഞ്ഞു സംസാരിച്ച സിറ്റി യൂത്ത്‌വിംഗ് പ്രസിഡണ്ട് എംപി റുൻഷാദലി വ്യക്‌തമാക്കി.
സൂചനാ സമരത്തിന്റെ ഗൗരവം സർക്കാരിന് ബോധ്യമായില്ലങ്കിൽ ശക്‌തമായ മറ്റു സമരപരിപാടികളുമായി വ്യപരിസമൂഹം മുന്നോട്ടു വരേണ്ടിവരുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷന് മുന്നിലാണ് ജില്ലാ യൂത്ത്‌വിംഗ് ഉപവാസസമരം നടത്തിയത്. സർക്കാരിന്റെ വ്യാപാര സമൂഹത്തോടുള്ള അവഗണനയിലും അശാസ്‌ത്രീയമായ കോവിഡ് മാനദണ്ഡങ്ങളിലുമുള്ള ശക്‌തമായ പ്രതിഷേധമായി മാറി സൂചനാ ഉപവാസസമരം.
യൂത്ത് വിംഗ് ജില്ലാ ട്രെഷറർ മുർത്താസലി ഉത്ഘാടനം ചെയ്‌ത പ്രതിഷേധ പരിപാടിയിൽ റാഷിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജലീൽ അത്തോളി സ്വാഗതവും, ഗിരീഷ്, ഷംസു എളേറ്റിൽ, നസീർ തളി, ഹുക്‌മത്ത്, പ്രവീൺ എന്നിവർ ആശംസകളും എംപി റുൻഷാദലി നന്ദിയും പറഞ്ഞു.
Most Read: പ്രതിദിന പരിധിയില്ല; അൺലിമിറ്റഡ് ഡേറ്റ അതിവേഗതയിൽ; മികച്ച പ്‌ളാനുമായി ബിഎസ്‌എൻഎൽ