ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി പിന്നിട്ടു. നിലവില്‍ ഒരു കോടി 16 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. അതേസമയം മരണസംഖ്യ 40 ലക്ഷം കടന്നു.
ബ്രസീലിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത്. 60,000ത്തിൽ അധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി 88 ലക്ഷമായി ഉയര്‍ന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് ബ്രസീലിൽ ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
ഇന്ത്യയാണ് പ്രതിദിന കോവിഡ് കേസുകളില്‍ രണ്ടാം സ്‌ഥാനത്ത്. കഴിഞ്ഞ ദിവസം 34,703 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട് ചെയ്‌തത് 3.06 കോടിയിലേറെ കോവിഡ് കേസുകളാണ്. നിലവില്‍ 4.64 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. രോഗമുക്‌തി നിരക്ക് 97.17 ശതമാനമാണ്.
അതേസമയം അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമതുള്ളത്. 3.46 കോടി പേർക്ക് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ച യുഎസില്‍ മരണമടഞ്ഞത് 6.21 ലക്ഷം ആളുകളാണ്.
Most Read: കുതിച്ചുയർന്ന് ഇന്ധനവില; ഇന്നും കൂട്ടി