ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനു നേരെ നടന്ന ആക്രമണത്തിൽ മാദ്ധ്യമ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതില്‍ സ്വമേധയാ കേസെടുത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മാദ്ധ്യമ പ്രവര്‍ത്തകൻ രമണ്‍ കശ്യപ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കേസിന്റെ വസ്‌തുതകളെക്കുറിച്ച് റിപ്പോര്‍ട്ടും പ്രസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം റിപ്പോർട് ചെയ്യാനാണ് രമണ്‍ കശ്യപ് സ്‌ഥലത്തെത്തിയത്. പ്രതിഷേധങ്ങള്‍ക്ക് ഇടയിലേക്ക് വാഹനമോടിച്ച് കയറ്റിയതിന്റെ വീഡിയോ ചിത്രീകരിച്ചത് രമണ്‍ കശ്യപായിരുന്നു. ഇതിന് പിന്നാലെ കശ്യപിനെ കാണാതാവുകയായിരുന്നു.
പരിസരത്തുള്ള ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് മൃതദേഹം ലഭിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. “അവന്‍ ചെയ്‌തത് മാദ്ധ്യമ പ്രവര്‍ത്തകന്റെ കടമയാണ്. തിരിച്ചറിയാത്ത ഒരു മൃതദേഹമുണ്ടെന്ന് പറഞ്ഞ് എനിക്ക് പുലര്‍ച്ചെ 3 മണിക്ക് ഒരു ഫോണ്‍കോള്‍ വന്നു. മോര്‍ച്ചറിയിലേക്ക് പോയപ്പോള്‍ അത് എന്റെ മകനായിരുന്നു,”- എന്നാണ് കശ്യപിന്റെ പിതാവായ റാം ദുലാരി മകന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്. കശ്യപിന്റെ ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ടെന്നും റീ പോസ്‌റ്റുമോർട്ടം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
“മാദ്ധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ മരണം അധികാരികള്‍ കൃത്യമായ രീതിയില്‍ അന്വേഷിക്കണം. അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയും അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും വേണം,”- കമ്മിറ്റി ടു പ്രൊട്ടക്‌ട് ജേര്‍ണലിസ്‌റ്റിന്റെ ഏഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്‌റ്റീവന്‍ ബട്‌ലര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ റിപ്പോർട് ചെയ്യുമ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലുള്ള അവസ്‌ഥ ഒരിക്കലും വരാന്‍ പാടില്ല. മാദ്ധ്യമ പ്രവര്‍ത്തകരുടെ സുരക്ഷക്ക് വേണ്ട നടപടികള്‍ അധികാരികള്‍ ഇനിയെങ്കിലും കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. രമണ്‍ കശ്യപും നാല് കർഷകരും ഉൾപ്പടെ 9 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവിധ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നത്.
Most Read: അവൾ ഇന്ദിരയുടെ കൊച്ചുമകൾ; ശബ്‌ദത്തിനും കണ്ണുകൾക്കും ആ മൂർച്ച ഉണ്ടാവും; ശിവസേന