ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂർവം ആയിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്.
സ്‌ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു.
അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്ഐആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
അതേസമയം, സംഭവം ആസൂത്രിതമായിരുന്നു എന്ന അന്വേഷണ റിപ്പോർട് പുറത്ത് വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ മകന് മേൽ കുരുക്ക് മുറുക്കി പുതിയ അന്വേഷണ റിപ്പോർട് പുറത്ത് വന്നതിന് പിന്നാലെ പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആവശ്യം തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും പല തവണ തടസപ്പെട്ടു. അജയ് മിശ്രയെ പുറത്താക്കണമെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ചയും ആവര്‍ത്തിക്കുകയാണ്.
ലഖിംപൂർ ഖേരിയിലേത് വെറും അപകടമല്ലെന്നും സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്. ആസൂത്രിത ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്ന ദിശയിലേക്കാണ് കാര്യങ്ങളെന്നും ലഖിംപൂർ ഖേരി സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
Most Read: കെ-റെയിൽ; എടുത്തുചാടി നിലപാട് എടുക്കേണ്ട വിഷയമല്ലെന്ന് ശശി തരൂർ