നെയ്യാറ്റിന്‍കര: ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സരിത എസ് നായരുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. ബിവറേജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയതായാണ് കേസ്. ഓലത്താന്നി സ്വദേശി അരുണിന്റെ പരാതിയിലാണ് കേസെടുത്തത്.
കേസിലെ ഒന്നാം പ്രതി രതീഷാണ് പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയാണ് രതീഷ്. ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്. രണ്ടാം പ്രതിയാണ് സരിത നായര്‍. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മൽസരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി.
ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ് അരുണ്‍ പലപ്പോഴായി പണം നല്‍കിയത്. പണം നല്‍കിയതിനു പിന്നാലെ വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. എന്നാല്‍ ജോലിക്ക് പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് രേഖ വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിക്ക് അരുണ്‍ പരാതി നല്‍കിയത്.
ഒന്നാം പ്രതിയായ രതീഷാണ് അരുണില്‍ നിന്നും പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. പത്തുലക്ഷം രൂപ രതീഷിനും ഒരു ലക്ഷം രൂപ രണ്ടാം പ്രതിയായ സരിത നായര്‍ക്കും നല്‍കി. സരിതയുടെ തിരുനെല്‍വേലി മഹേന്ദ്രഗിരിയിലെ എസ്ബിഐയിലെ അക്കൗണ്ട് നമ്പരിലാണ് പണം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ഇതിന് പുറമെ ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായര്‍ അരുണിനെ ഫോണില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്‌ദരേഖയും പോലീസിന് പരാതിയോടൊപ്പം കൈമാറിയിട്ടുണ്ട്.
അതേസമയം തിരുനെല്‍വേലിയിലെ അക്കൗണ്ട് നമ്പര്‍ പരിശോധിച്ചുവെന്നും അക്കൗണ്ട് സരിതയുടേതാണെന്ന് ഉറപ്പായതായും സിഐ ശ്രീകുമാരന്‍ നായര്‍ വ്യക്‌തമാക്കി. പരാതിയോടൊപ്പം നല്‍കിയിട്ടുള്ള ശബ്‌ദരേഖയിലുള്ളത് സരിത എസ് നായരുടെ ശബ്‌ദം തന്നെയാണോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
Read Also: അവസാന ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്‌ദ പ്രചാരണം