തിരുവനന്തപുരം: മൗലികാവകാശവും മാദ്ധ്യമ, അഭിപ്രായ സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ പാടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ല. ഇതിനെതിരേ ശക്‌തമായ നിയമപോരാട്ടം നടത്തുമെന്നും ജനങ്ങളെ രംഗത്തിറക്കി രാഷ്‌ട്രീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്ന പേരിലാണ് സർക്കാർ ഇത് പുറത്തിറക്കിയത്. എന്നാൽ മാദ്ധ്യമ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കാനുള്ള നിയമമാണിത്. ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന വകുപ്പുകളാണ് ചേർത്തത്.
വാറന്റില്ലാതെ കേസെടുക്കാനും പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാനും ഇതിലൂടെ സാധിക്കും. മൂന്ന് വർഷം തടവ് വരെയാണ് ശിക്ഷയായി ലഭിക്കുക. ഉമ്മൻ ചാണ്ടി ആരോപിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ദേശീയ തലത്തില്‍ വരെ വൻ തോതിൽ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി കരിനിയമങ്ങള്‍ക്ക് എതിരെ അവര്‍ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം വെല്ലുന്നതാണ് പിണറായി സർക്കാരിന്റെ പുതിയ നിയമം. സമനില തെറ്റിയത് പോലെയാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
Read Also: ‘പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം തയാറാക്കും’; ലോക്‌നാഥ് ബെഹ്‌റ