തിരുവനന്തപുരം: വിവാദമായ പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയാറാക്കുമെന്ന് സംസ്‌ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും പൊലീസ് മേധാവി അറിയിച്ചു. പുതിയ പൊലീസ് ആക്‌ട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക ഉയര്‍ന്നതിനിടെയാണ് പൊലീസ് മേധാവിയുടെ വിശദീകരണം. സൈബര്‍ അധിക്ഷേപം തടയാനുള്ള പൊലീസ് ആക്‌ട് ഭേദഗതി നിലവില്‍ സംസ്‌ഥാനത്ത് ഏറെ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്.
പുതിയ പൊലീസ് ആക്‌ടിലൂടെ സംസ്‌ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്‌ഥ ആണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പുതിയ നിയമ ഭേദഗതി നടപ്പാക്കുമ്പോള്‍ പ്രശ്‌നങ്ങളുയര്‍ന്നാല്‍ പരിഹരിക്കാമെന്നാണ് സിപിഎം പ്രതികരണം.
Also Read: ‘കേരളത്തിൽ വന്ന് ആറാടാമെന്ന് ഇഡി കരുതേണ്ട’; തോമസ് ഐസക്
‘മാദ്ധ്യമ സ്വാതന്ത്ര്യത്തെയും വ്യക്‌തി സ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകള്‍ക്കും വിധേയമായ വ്യവസ്‌ഥകളാണ് ഭേദഗതിയിലുള്ളത്. സ്‍ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ കൂടി പശ്‌ചത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്. ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്‌മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുക തന്നെ ചെയ്യും’- എന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.