കൊച്ചി: പോലീസ് നിയമ ഭേദഗതി സംബന്ധിച്ച് സംസ്‌ഥാന സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെതിരെയുള്ള പൊതുതാൽപര്യ ഹരജികൾ ഹൈകോടതി നാളെ പരിഗണിക്കും. നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗവർണർ ഒപ്പുവെച്ച ഓർഡിനൻസ് നിലനിൽക്കുന്നതിനാൽ നിയമം നടപ്പിലാക്കില്ലെന്ന സർക്കാർ വാദത്തെ കോടതി എങ്ങനെ പരിഗണിക്കുമെന്നത് പ്രസക്‌തമാണ്. അതേസമയം ഇതു സംബന്ധിച്ച ഓർഡിനൻസ് പിൻവലിക്കാൻ നാളെ ചേരുന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്യുമെന്നാണ് സൂചന.
സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന അനാവശ്യ പ്രചാരണങ്ങൾക്കും മാദ്ധ്യമ വാർത്തകൾക്കും എതിരെ പോലീസിന് നടപടി സ്വീകരിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള ഓർഡിനൻസ് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സിപിഎം കേന്ദ്ര നേതൃത്വം അടക്കം ഓർഡിനൻസിനെതിരെ രംഗത്ത് വന്നതോടെ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ വിവാദങ്ങൾ കെട്ടടങ്ങിയെങ്കിലും ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചത് കാരണം അത് നിയമമായി തന്നെ നിലനിൽക്കുകയാണ്. ഇതനുസരിച്ച് നടപടി സ്വീകരിക്കേണ്ടെന്ന വാക്കാലുള്ള നിർദ്ദേശം മാത്രമാണുള്ളത്. ഓർഡിനൻസ് അനുസരിച്ച് പോലീസ് നടപടി എടുത്താൽ നിയമപരമായി നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ഘട്ടത്തിലാണ് കോടതി ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്നത്.
Read also: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ്; രമേശ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കി