തിരുവനന്തപുരം : വിവാദമായ പോലീസ് ഭേദഗതി ആക്‌ട് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. ഭേദഗതി കൊണ്ടുവന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ ആശങ്കകളും, വിമര്‍ശനങ്ങളും കണക്കിലെടുത്താണ് ഇപ്പോള്‍ ഭേദഗതി പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
സമൂഹത്തില്‍ വ്യാജ വാര്‍ത്തകളും, വിദ്വേഷം നിറഞ്ഞ ആശയങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിയമഭേദഗതിയിലൂടെ നിരവധി ദുരുപയോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊതുജനങ്ങളും, ഇടത് പക്ഷത്തെ അനുകൂലിക്കുന്നവരും, വിദഗ്‌ധരും അടക്കം ചൂണ്ടിക്കാട്ടിയതിനാല്‍ ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ അത് പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുകയായിരുന്നു.
സംസ്‌ഥാനത്ത് ഇത്തരത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ എല്ലാവർക്കും അറിയാവുന്നതാണ്. അന്ന് എല്ലാവരും ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ തടയാന്‍ തക്കവണ്ണമുള്ള നിയമം നമ്മുടെ നാട്ടിലില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിനെ തുടര്‍ന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം ഉണ്ടാകുന്ന ഇത്തരം പ്രവര്‍ത്തികളെ തടയുന്നതിനായി നിയമ ഭേദഗതി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോൾ കൊണ്ടുവന്ന ഭേദഗതിയിലൂടെ പോലീസിന് അമിത അധികാരം നല്‍കുന്നുവെന്നും, ദുരുപയോഗത്തിനുള്ള സാധ്യതകള്‍ വളരെയധികം കൂടുതലാണെന്നും ഉള്ള വിമര്‍ശനങ്ങളും ആശങ്കകളും ഉയര്‍ന്നു. അത്തരമൊരു സാഹചര്യത്തില്‍ പൊതു അഭിപ്രായത്തെ മാനിച്ചുകൊണ്ട് ഭേദഗതി പിൻവലിക്കുന്നതാണ് ഉചിതമായ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് പൊതുവായി ഉയര്‍ന്ന അഭിപ്രായത്തെ മാനിച്ച് ഭേദഗതി പിന്‍വലിച്ച നടപടി ഇവിടുത്തെ പൊതുസമൂഹം സ്വാഗതം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇക്കാര്യത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്‌ത് തീരുമാനം എടുക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് ഇനി മറ്റൊരു ഓര്‍ഡിനന്‍സ് പുറത്തിറക്കില്ല എന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്‌തമാക്കി. അത്തരം അവസരങ്ങളില്‍ സഭയില്‍ ചര്‍ച്ച ചെയ്‌ത ശേഷം നിയമം ഉണ്ടാക്കുന്ന നടപടിയായിരിക്കും ഇനി സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : രോഗവ്യാപനം കുറഞ്ഞാല്‍ ഉയര്‍ന്ന ക്‌ളാസുകള്‍ തുറക്കുന്നത് പരിഗണിക്കും; മുഖ്യമന്ത്രി