കൊൽക്കത്ത: ഓരോ അഞ്ച് വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്‌ചിമ ബംഗാളിൽ തിരശീലക്ക് പിന്നിൽ തൃണമൂലും കോൺഗ്രസും ഇടതുമുന്നണിയും തമ്മിൽ സൗഹൃദവും രഹസ്യധാരണയും ഉണ്ടെന്നും മോദി ആരോപിച്ചു.
ബംഗാളിലെ ഹാൽദിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബംഗാളിൽ ഞങ്ങളുടെ പോരാട്ടം തൃണമൂൽ കോൺഗ്രസിന് എതിരെയാണ്. എന്നാൽ ഇവരുടെ മറഞ്ഞിരിക്കുന്ന സുഹൃത്തുക്കളേയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇടതുപക്ഷവും കോൺഗ്രസും തൃണമൂലും തമ്മിൽ തിരശീലക്ക് പിന്നിൽ രഹസ്യധാരണകളുണ്ട്, മോദി പറഞ്ഞു. ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി മൂന്നുപാർട്ടികളും രാഷ്‌ട്രീയം ചർച്ച ചെയ്‌തിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തെ അപകീർത്തിപ്പെടുത്താൻ നടന്ന നിരവധി അന്താരാഷ്‌ട്ര ഗൂഢാലോചനകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന തേയിലയേയും യോഗയെയും വരെ ഗൂഢാലോചനക്കാർ ആക്രമിക്കുന്നു. ഇതിന് എതിരായി മമതാ ബാനർജി ശബ്‌ദം ഉയർത്തുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്നും മോദി ചോദിച്ചു. കാലങ്ങളായി ജനങ്ങൾ തിരഞ്ഞെടുക്കുന്ന പല നേതാക്കളും ഇക്കാര്യത്തിൽ നിശബ്‌ദരോ അല്ലെങ്കിൽ ഗൂഢാലോചനയിൽ പങ്കാളികളോ ആണെന്നും മോദി ആരോപിച്ചു
Read also: മഹാരാഷ്‌ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; അമിത് ഷാ