കൊളംബോ: ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച താരം യുവ താരങ്ങൾക്ക് തന്റെ അനുഭവ സമ്പത്ത് പകർന്നു നൽകുമെന്നും വ്യക്‌തമാക്കി.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ താരമാണ് ലസിത് മലിംഗ. തന്റെ കരിയറിൽ ആകെ 546 വിക്കറ്റുകൾ നേടി. 30 ടെസ്‌റ്റുകളിൽ നിന്ന് 101ഉം 226 ഏകദിനങ്ങളിൽ 338ഉം 84 ടി-20 മൽസരങ്ങളിൽ 107 വിക്കറ്റുകളും അദ്ദേഹം നേടി. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 5 തവണ ഹാട്രിക്ക് നേടിയിട്ടുണ്ട്, ഇതൊരു റെക്കോർഡാണ്.
ഏകദിന ക്രിക്കറ്റിൽ മാത്രം മൂന്ന് തവണ ഹാട്രിക്ക് നേടിയെന്ന ലോക റെക്കോർഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നാല് പന്തിൽ തുടർച്ചയായി വിക്കറ്റ് വീഴ്‌ത്തിയ ഏക കളിക്കാരനും അദ്ദേഹമാണ്. തന്റെ വ്യത്യസ്‍തമായ ബൗളിങ് ആക്ഷൻ കൊണ്ട് കരിയറിന്റെ തുടക്കകാലത്ത് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും പതറാതെ ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ നെടുംതൂൺ ആയിരുന്നു ലസിത് മലിംഗ. ഐപിഎല്ലിൽ 122 മൽസരങ്ങളിൽ നിന്ന് 170 വിക്കറ്റുകളും നേടിയിട്ടുണ്ട്. രോഹിത് ശർമയുടെ കീഴിൽ ടീം കിരീടം നേടിയപ്പോഴൊക്കെയും നിർണായക സാന്നിധ്യമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
Read Also: ‘സൗദി വെള്ളക്ക’; രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് തരുണ്‍ മൂര്‍ത്തി