തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. ലിംഗ സമത്വ യൂണിഫോം കൊണ്ടുവരുന്നതിലും ഗേൾസ്-ബോയ്‌സ് സ്‌കൂളുകൾ മിക്‌സഡ് ആക്കുന്നതിലും പിടിഎകൾക്ക് തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മിക്‌സഡ് സ്‌കൂളുകളെ പരമാവധി പ്രോൽസാഹിപ്പിക്കുകയാണ് സർക്കാർ നയമെന്നും ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വിശദമാക്കി. പിടിഎ തീരുമാനിച്ചാല്‍ മിക്‌സഡ് സ്‌കൂളിന് അംഗീകാരം നല്‍കും. സംസ്‌ഥാനത്ത് ബോയ്‌സ്-ഗേള്‍സ് സ്‌കൂളുകള്‍ കുറയ്‌ക്കും. ഗേള്‍സ്-ബോയ്‌സ് സ്‌കൂള്‍ മാറ്റാന്‍ പിടിഎ തീരുമാനം മതി.
എസ്എസ്എൽ സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് വാർത്താ സമ്മേളനം നടത്തുന്നതിനിടിയിലാണ് മന്ത്രിയുടെ പ്രതികരണം. ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പിടിഎ ആണെന്നും പല സംഘടനകളും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ഷർട്ടും പാന്റ്‌സും യൂണിഫോമാക്കി ബാലുശ്ശേരി സ്‌കൂൾ മോഡൽ വലിയ ചർച്ചയാകുമ്പോഴാണ് സർക്കാർ നിലപാട് വ്യക്‌തമാക്കുന്നത്. ലിംഗസമത്വം യൂണിഫോമിലും മിക്‌സഡ് സ്‌കൂളിലും അനുകൂലിച്ചും എതിർപ്പും അഭിപ്രായങ്ങൾ ഉയരുമ്പോൾ തീരുമാനം സ്‌കൂൾ തലത്തിലേക്ക് വിട്ടാണ് സർക്കാർ സമീപനം. സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നു എന്ന പരാതി ഒഴിവാക്കാനാണ് സ്‌കൂൾ പിടിഎകൾക്ക് സ്വാതന്ത്ര്യം നൽകുന്നത്.
Read Also: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വിഡി സതീശൻ