തിരുവനന്തപുരം: സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ലൈഫ് മിഷൻ കോഴക്കേസിലാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം ഇപ്പോൾ നിയമസഭയിലെത്തിയിട്ടുണ്ട്.
രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സിഎം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രൻ നിയമസഭയിൽ എത്തുകയായിരുന്നു. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്. മുമ്പും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സിഎം രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു.
ലൈഫ് മിഷൻ കോഴകേസിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.
കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്‌നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്‌ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്‌നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടിയിരുന്നത്.
National News: മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്; കനത്ത സുരക്ഷ