ഡെൽഹി: മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്‌ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേഘാലയയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ് സ്‌റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315 ൽ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്.
മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാംഗ്മ സൗത്ത് ടുറ മണ്ഡലത്തിൽ നിന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയിൽ നിന്നുമാണ് മൽസരിക്കുന്നത്. നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് 7 മണി വരെയാണ് എക്‌സിറ്റ് പോളുകൾക്ക് വിലക്ക് ഉള്ളത്. ഇരു സംസ്‌ഥാനങ്ങളിലും നൂറിൽ അധികം സിആർപിഎഫ് കമ്പനികളെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.
മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മേഘാലയിൽ മൽസര രംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്‌ക്ക് മൽസരിക്കുന്നു.
അതേസമയം നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിർ സ്‌ഥാനാർഥി സ്‌ഥാനാർഥിത്വം പിൻവലിച്ചതിനെ തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Read Also: ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കോഴിക്കോടെത്തും