തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ ഇന്നുണ്ടായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനുള്ള സാധ്യത പരിശോധിക്കുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി വിധി.
സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാരും, യൂണിടെക്കും നല്‍കിയ ഹരജികള്‍ തള്ളിയാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വിധിച്ചത്. സംസ്‌ഥാന സര്‍ക്കാരിനെ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തള്ളി.
എഫ്‌സിആര്‍എ നിയമങ്ങളടക്കമുള്ള സിബിഐ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതിയുടെ വിധി. ഉദ്യോഗസ്‌ഥര്‍ നടത്തുന്ന കുറ്റങ്ങളുടെ ബാധ്യത രാഷ്‌ട്രീയക്കാര്‍ക്ക് മേല്‍ ചുമത്താന്‍ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബുദ്ധിപരമായ അഴിമതി ആണ്. നയപരമായ തീരുമാനം എടുത്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ കുറ്റം ആരോപിക്കാന്‍ ആകില്ല. ഉദ്യോഗസ്‌ഥ തലത്തില്‍ നടത്തിയ അഴിമതിയാണിതെന്നും കോടതി നിരീക്ഷിച്ചു.
ലൈഫ് പദ്ധതിയില്‍ എഫ്‌സിആര്‍എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്‌ഥരെ പ്രതിചേർത്തുള്ള വിജിലന്‍സ് അന്വേഷണം എന്നായിരുന്നു സിബിഐ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണത്തിനുള്ള സ്‌റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ, കോടതിയെ അറിയിച്ചിരുന്നു.
Read Also: കോവിഡ് വാക്‌സിന്‍; 4.35 ലക്ഷം വയല്‍ വാക്‌സിന്‍ നാളെ കേരളത്തിലെത്തും