തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. നിര്‍മ്മാണക്കരാറുമായും ശിവശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്‌തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ഫ്‌ളാറ്റ് സ്‌ഥിതി ചെയ്യുന്ന പ്രദേശം വിജിലന്‍സ് പരിശോധിക്കും.
സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് ഉള്‍പ്പെട്ടത് എങ്ങനെയാണെന്ന് സന്തോഷ് ഈപ്പന്റെ മൊഴികളില്‍ നിന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിലെ വിശദീകരണവും തൃപ്‌തികരമല്ല. ശിവശങ്കറുമായി 2019 ഓഗസ്‌റ്റ് 2 ന് കൂടിക്കാഴ്‌ച നടത്തി എന്നാണ് സന്തോഷ് എൻഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി. എന്നാല്‍, വിജിലന്‍സിനോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇത് കൂടി പരിഗണിച്ചാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയില്‍ കമ്മീഷന്‍ ഇടപാട് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ അക്കൗണ്ടുകളാണ് പരിശോധിച്ചത്. യൂണിടാക്കിന്റെ അക്കൗണ്ടില്‍ നിന്ന് സന്ദീപിന്റെ അക്കൗണ്ടിലേക്ക് നാല് കോടി ഇരുപത് ലക്ഷം രൂപ ട്രാന്‍സ്‌ഫര്‍ ചെയ്‌തതായി കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ച ആദ്യ ഗഡുവായ ഏഴരക്കോടി രൂപയില്‍ നിന്നാണ് കമ്മീഷന്‍ നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ സ്വപ്‍നയേയും സന്ദീപിനെയും ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കും എന്നാണ് വിജിലന്‍സ് പറയുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് 13 കോടി രൂപയാണ് ഇതുവരെ യൂണിടാക്കിന് ലഭിച്ചത്.
Read also : പ്രധാനമന്ത്രിക്ക് 8000 കോടിയുടെ വിമാനം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി