പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇനിൽ കനത്ത വിവരചോർച്ച. ഉപഭോക്‌താക്കളിൽ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏകദേശം 700 മില്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ, ജിയോലോക്കേഷൻ റെക്കോർഡുകൾ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയൊക്കെ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു. ഇവ ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹാക്കർ എന്നു കരുതുന്നയാൾ ഈ വിവരങ്ങൾ വിൽപനക്കെന്ന് കാണിച്ച് ജൂൺ 22ന് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. ചോർത്തിയ വിവരങ്ങളുടെ സാംപിളുകളും ഈ ഹാക്കർ പങ്കുവെച്ചിരുന്നു. ഒരു മില്യൺ ആളുകളുടെ വിവരങ്ങളാണ് സാംപിളിൽ ഉണ്ടായിരുന്നത്. വളരെ പുതിയ വിവരങ്ങളാണ് ഇതിലുള്ളത് എന്നാണ് റിപ്പോർട്. 2020-21 കാലയളവിലെ വിവരങ്ങളാണ് ചോർന്നത്.
ചില ആളുകളുടെ മുഴുവൻ പേരും ഇമെയിൽ വിലാസവും മൊബൈൽ നമ്പരുമൊക്കെ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു. ലിങ്ക്ഡ്ഇൻ യൂസർനെയിം, പ്രൊഫൈൽ യുആർഎൽ, ഉപഭോക്‌താക്കളുടെ മറ്റു സമൂഹ മാദ്ധ്യമ അക്കൗണ്ട് വിവരങ്ങൾ എന്നിവയും ചോർന്ന വിവരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം, പാസ്‍വേർഡുകളൊന്നും ചോർന്നിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read also: ഗൗരി ലങ്കേഷ് വധം; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്