ബെംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെ ചൊല്ലിയുള്ള ആശങ്കകൾ ശക്‌തമാകുന്നു. ബില്ലിൽ ഉദ്യോഗസ്‌ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയതിന് എതിരെ സമൂഹമാദ്ധ്യങ്ങളിലും വിമർശങ്ങൾ ഉയരുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ ഉദ്യോഗസ്‌ഥരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് നടപ്പാക്കാനുള്ള അധികാരം അവർക്ക് ലഭിക്കുമെന്നാണ് ആശങ്ക.
വൈകാതെ ബിൽ നിയമനിർമാണ സഭയുടെ പരിഗണയിൽ സർക്കാർ കൊണ്ടുവരും. സംസ്‌ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടുവെന്ന് സംശയം തോന്നുന്ന ഇടങ്ങളിലെല്ലാം ഇഷ്‌ടാനുസരണം കയറി പരിശോധന നടത്താനും വസ്‌തുവകകൾ പിടിച്ചെടുക്കാനും എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്‌ഥർക്ക് നിയമം അധികാരം നല്‍കുന്നുണ്ട്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് എതിരെ യാതൊരുവിധ നിയമനടപടിയും പാടില്ലെന്നും ബില്ലിൽ പറയുന്നു. 13 വയസിന് മുകളില്‍ പ്രായമുള്ള പോത്തിനെ കശാപ്പ് ചെയ്യാന്‍ നിയമം അനുവദിക്കുമെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥന്റെ അനുമതി ആവശ്യമാണ്. ഇത് ചെറുകിട കർഷകർക്കും ഇറച്ചി വില്‍പനക്കാർക്കും വലിയ ബാധ്യതയാകുമെന്നാണ് പരാതി. ബില്ലിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
Read Also: കര്‍ഷക പ്രക്ഷോഭം; മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്രം, ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ധാരണയായില്ല