വായ്‌പാ തട്ടിപ്പ്; സംഘത്തിൽ ഐടി കമ്പനി ഉടമകളും; അറസ്‌റ്റ്

By News Desk, Malabar News
Arrest
Representational image
Ajwa Travels

ചെന്നൈ: അതിവേഗ വായ്‌പാ ആപ്പുകൾ വഴി വൻതോതിൽ പണം തട്ടിയെടുത്ത കേസിൽ ഐടി കമ്പനി ഉടമകളടക്കം 4 പേർ അറസ്‌റ്റിൽ. കേരളത്തിൽ നിന്നുൾപ്പടെ വൻ തുകയുടെ തട്ടിപ്പ് നടത്തിയ 8 മൊബൈൽ ആപ്പുകളുടെ നിർമാതാക്കളായ ഐടി കമ്പനി ഉടമകളാണ്‌ ചെന്നൈയിൽ പിടിയിലായത്. തിരിച്ചടവ് മുടക്കുന്ന ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിനും മാനസിക സമ്മർദ്ദം ചെലുത്തുന്നതിനും ഇവർ കോൾ സെന്ററുകളും സ്‌ഥാപിച്ചിരുന്നു. ഈ സെന്ററുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

ഇതേ കേസിൽ ചൈനീസ് സ്വദേശിയടക്കം 4 പേരെ പോലീസ് മുൻപ് പിടികൂടിയിരുന്നു. മൈ ക്യാഷ്, ഒറോറ ലോൺ, ദി മണി, റാപ്പിഡ് ലോൺ, ഈസി ക്യാഷ്, ന്യൂ റുപ്പി തുടങ്ങി 8 ആപ്പുകൾക്കും പിടിവീണു. ഈ അനധികൃത ആപ്പുകൾ നിർമിച്ച എസ് മനോജ് കുമാർ, എസ്‌കെ മുത്തുകുമാർ, സിജാഹുദ്ദീൻ, ജഗദീഷ് എന്നിവരെയാണ് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്‌. ഇതിൽ മനോജ്, മുത്തുകുമാർ എന്നിവർ അസാക്കസ് ടെക്‌നോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയുടെ ഉടമകളാണ്‌.

ചൈനീസ് പൗരൻമാരായ ഷിയാവോ യാമോ, വു യുൻലു, ബെംഗളൂരു സ്വദേശികളായ പ്രമോദ, സിപി പവൻ എന്നിവരെ പോലീസ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ സംഘത്തിന് രേഖകളില്ലാതെ ആയിരക്കണക്കിന് സിം കാർഡുകൾ എത്തിച്ചുകൊടുത്തതിനാണ് മൊബൈൽ കമ്പനി ജീവനക്കാരായ സിജാഹുദ്ദീൻ, ജഗദീഷ് എന്നിവർ അറസ്‌റ്റിലായത്‌.

ലോൺ എടുത്തവരെ ഭീഷണിപ്പെടുത്തുന്നതിന് 110 എന്ന പേരിൽ വമ്പൻ കോൾ സെന്ററുകളും സംഘം ബെംഗളൂരുവിൽ നടത്തിയിരുന്നു. നിരവധി ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഇവിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ പോലീസ് പിടിച്ചെടുത്തിരുന്നു.

കേസിൽ ഉൾപ്പെട്ട ചൈനീസ് പൗരൻമാർക്ക് ചൈനയിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായും പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. 5000 രൂപയുടെ വായ്‌പ എടുത്ത് ഒടുവിൽ നാലര ലക്ഷം രൂപയുടെ കടക്കാരനാകേണ്ടി വന്ന ചെന്നൈ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ സംഘം പിടിയിലായത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് വിവരം.

തൽസമയ, അതിവേഗ വായ്‌പ വാഗ്‌ദാനം ചെയ്യുന്ന ഇത്തരം മൊബൈൽ ആപ്പുകളിൽ അമിത പലിശയാണ് ഈടാക്കുന്നത്. തിരിച്ചടവ് മുടങ്ങിയാൽ ആപ്പ് ഏജന്റുമാർ സ്വീകരിക്കുന്ന രീതികളും ഭയാനകമാണ്. നിരവധി പരാതികൾ ഇതിനോടകം തന്നെ പോലീസിന് ലഭിച്ചിട്ടുണ്ട്. ജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ ചെന്ന് വീഴരുതെന്ന് റിസർവ് ബാങ്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ബദ്വാൻ കൂട്ടബലാൽസംഗ കേസ്; മുഖ്യപ്രതിയായ ക്ഷേത്ര പൂജാരി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE