ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യ തലസ്‌ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. അടുത്ത തിങ്കളാഴ്‌ച വൈകിട്ട് 5 വരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ താറുമാറായി കിടക്കുന്ന പശ്‌ചാത്തലത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും പുതുതായി സ്‌ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഏപ്രിൽ 26 വരെ 6 ദിവസത്തേക്കാണ് ഡെൽഹിയിൽ കഴിഞ്ഞയാഴ്‌ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അടുത്തമാസം 3 വരെ ലോക്ക്ഡൗൺ തുടരുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഓക്‌സിജൻ പ്രതിസന്ധി രൂക്ഷമായി ഡെൽഹിയിലെ ആശുപത്രികളിൽ കൂട്ടമരണങ്ങൾക്ക് വഴിവെച്ചതോടെ സംസ്‌ഥാനങ്ങളോട് കെജ്‌രിവാൾ സഹായം അഭ്യർഥിച്ചിരുന്നു. മെഡിക്കൽ ഓക്‌സിജൻ അധികമുണ്ടെങ്കിൽ ഡെൽഹിക്ക് നൽകണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിമാർക്ക് കെജ്‌രിവാൾ കത്തയക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ഒരാഴ്‌ചക്കിടെ 1.77 ലക്ഷത്തിലേറെ കോവിഡ് കേസുകളും 1,500ലേറെ കോവിഡ് മരണങ്ങളുമാണ് രാജ്യ തലസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. പ്രതിദിന കോവിഡ് മരണം 300 കടക്കുകയും ചെയ്‌തിരുന്നു.
Read also: ദുരന്തമുഖത്തെ ക്രിക്കറ്റ് ആഘോഷം; കവറേജ് നിർത്തുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്