ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹരജിയില്‍ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ചു. ഇളവുകൾ നൽകിയത് വിദഗ്‌ധരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണെന്ന് കേരളം അറിയിച്ചു. ചില മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും കേരളം കോടതിയെ അറിയിച്ചു.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനവും രോഗ നിരക്കും കൂടുതലുള്ളതിനാല്‍ ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പികെഡി നമ്പ്യാര്‍ എന്നയാളാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ആരോഗ്യ അടിയന്തരാവസ്‌ഥ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നുവെന്ന് ഹരജിയിൽ ആരോപിക്കുന്നു.
ഹരജിയിൽ ഇന്ന് തന്നെ മറുപടി സമർപ്പിക്കണമെന്ന് സംസ്‌ഥാന സർക്കാരിനോട് സുപ്രീം കോടതി പറഞ്ഞിരുന്നു. വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. തുടർന്നാണ് സംസ്‌ഥാനം ഇന്ന് തന്നെ മറുപടി സമർപ്പിച്ചത്. അതേസമയം സര്‍ക്കാര്‍ ലോക്ക്‌ഡൗൺ ഇളവ് നല്‍കിയത് കോടതി സ്‌റ്റേ ചെയ്‌തിട്ടില്ല. ഹരജി നാളെ വീണ്ടും പരിഗണിക്കും.
Read also: ബലി പെരുന്നാൾ; കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്