തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാൻ അർഹനല്ലെന്നുമുള്ള ലോകായുക്‌ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും. പ്രത്യേക ദൂതൻ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉത്തരവ് എത്തിക്കുക.
ഉത്തരവ് ലഭിച്ചു കഴിഞ്ഞ് മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നാണ് പരാതിക്കാരുടെ നിലപാട്. അതേസമയം, ലോകായുക്‌ത വിധിക്കെതിരെ ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. മന്ത്രിയുടെ ബന്ധു കെടി അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ സ്വജനപക്ഷപാതവും സത്യപ്രതിജ്‌ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്‌തയുടെ കണ്ടെത്തൽ.
ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ചതാണ് മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ ഉന്നയിക്കുന്ന ആരോപണം. ബന്ധു നിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്‌ത വിധിച്ചത് യോഗ്യതയിൽ മാറ്റം വരുത്തിയത് കൊണ്ടാണ്. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്യ പങ്കാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: ബന്ധു നിയമനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണം; കെ സുരേന്ദ്രൻ