ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കക്ക് തെക്ക് ഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഭൂമധ്യരേഖക്കും അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിലെ നിഗമനപ്രകാരം കേരളത്തിൽ കാര്യമായ മഴക്ക് സാധ്യതയില്ലെന്നും അറിയിപ്പിൽ പറയുന്നു.
എന്നാൽ, ഡിസംബര്‍ 18 വരെ കന്യാകുമാരി പ്രദേശങ്ങളിലും ഇന്നും നാളെയും തെക്ക്-കിഴക്കന്‍ ശ്രീലങ്ക, അതിനോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിന് സാധ്യതയുണ്ട്.
ഡിസംബര്‍ 19ന് ഭൂമധ്യരേഖയോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം, അതിനോട് ചേര്‍ന്നുകിടക്കുന്ന തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
ഈ ദിവസങ്ങളില്‍ മേഖലയിൽ മൽസ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മൽസ്യബന്ധനത്തിന് തടസമില്ലെന്നും കളക്‌ടർ വ്യക്‌തമാക്കി.
Most Read: ‘പോലീസിനെ ആർഎസ്എസിന് വിറ്റത് പോലെ’; മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം