ഡെൽഹി: ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റ് രൂപംകൊണ്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്‌ച ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്‌ച രാവിലെ പുരി ജില്ലയിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ സ്‌ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നിലവിൽ വിശാഖപട്ടണത്തിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്‌ഥിതി ചെയ്യുന്നതായാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്.
രാവിലെ തീവ്ര ന്യൂനമർദമായി മാറിയ ജവാദ് ഉച്ചയോടെ ചുഴലിക്കാറ്റായി ശക്‌തി പ്രാപിക്കുകയായിരുന്നു. വിശാഖപട്ടണത്തിന് 420 കിലോമീറ്റർ തെക്ക്-തെക്കുകിഴക്ക്, പാരാദ്വീപിൽ നിന്ന് 650 കിലോമീറ്റർ തെക്ക്- തെക്ക് കിഴക്ക്, ഗോപാൽപൂരിൽ നിന്ന് 530 കിലോമീറ്റർ തെക്ക്- തെക്ക് കിഴക്ക് എന്നിങ്ങനെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്‌ഥാനം.
യാസിനും ഗുലാബിനും ശേഷം 2021ൽ ഒഡിഷയിലെത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ജവാദ്.
അതേസമയം ചുഴലിക്കാറ്റ് ഞായറാഴ്‌ച ഉച്ചയോടെ പുരി ജില്ലയ്‌ക്ക് സമീപം കര തൊടുമെന്നാണ് ഇന്ത്യൻ കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി) ഡയറക്‌ടർ ജനറൽ മൃത്യുഞ്‌ജയ് മൊഹപാത്ര പറഞ്ഞത്. നാളെയും മറ്റന്നാളും 110 കിമീ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുന്നറിയിപ്പിനെ തുടർന്ന് അടുത്ത 48 മണിക്കൂർ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ നിർദ്ദേശിച്ചു. വിശാഖപട്ടണം, ശ്രീകാകുളം, പുരി, ഗഞ്ചം, ഗജപതി, ഭദ്രക്, ബാലസോർ, നയാഗഡ് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നത്.
നിലവിൽ ജവാദ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്‌ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 46 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും എൻഡിആർഎഫ് സംഘം നിലയുറപ്പിച്ചിട്ടുണ്ടെന്ന് എൻഡിആർഎഫ് ഡയറക്‌ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു.
ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ തമിഴ് നാട്ടിലെയും ആന്ധ്രാപ്രദേശിലെയും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ശ്രീകാകുളം, വിശാഖപട്ടണം, വിശ്യനഗരം ജില്ലകളിലാണ് ശനിയാഴ്‌ച റെഡ് അലർട് പ്രഖ്യാപിച്ചത്.
അതേസമയം ഡിസംബർ ആറ് മുതൽ മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Most Read: പഞ്ചാബിൽ കർഷകർ വാഹനം തടഞ്ഞതായി കങ്കണ; അറിയില്ലെന്ന് ടിക്കായത്ത്