തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിമർശനം ഉന്നയിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാർ പിന്തുടർന്നു വന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന പ്രവർത്തിയാണ് മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എംഎ ബേബി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് എംഎ ബേബി ഇക്കാര്യം വ്യക്‌തമാക്കിയത്.
ശബരിമലയിൽ പോയി ശരണം വിളിക്കാമെന്നും, എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശരണം വിളിക്കുന്നതോ, അല്ലാഹു അക്ബർ എന്നു വിളിക്കുന്നതോ, യേശു ക്രിസ്‌തുവിന് ജയ് വിളിക്കുന്നതോ ശരിയല്ലെന്ന് എംഎ ബേബി വ്യക്‌തമാക്കി. ഒപ്പം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സർക്കാരുകളുടെ നയമാണ് ചർച്ച ചെയ്യേണ്ടതെന്ന് പറഞ്ഞ ബേബി, ഭരണഘടന ഉറപ്പു നൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദി ഇന്ത്യയിൽ ഉറപ്പു നൽകുന്നുണ്ടോയെന്നും ചോദിച്ചു.
കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് പ്രധാനമന്ത്രി ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്‌തത്. ഒപ്പം തന്നെ പത്തനംതിട്ടയെ ആത്‌മീയതയുടെ മണ്ണെന്ന് വിശേഷിപ്പിച്ച മോദി ശബരിമല വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശിയെന്ന് ഊന്നി പറയാനും മറന്നില്ല. കൂടാതെ പ്രചാരണ പരിപാടിയിൽ ഉടനീളം സംസ്‌ഥാനത്തെ ഇടത് വലത് മുന്നണികളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു.
Read also : കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിച്ചിട്ടില്ല; വ്യക്‌തമാക്കി ഇന്ത്യ