പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണയിൽ വീണ്ടും പ്രതിസന്ധി. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കും. പുതിയ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം മാത്രം വിചാരണ നടപടികൾ തുടങ്ങിയാൽ മതിയെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.
മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് നാല് വർഷം പിന്നിട്ടു. പബ്‌ളിക് പ്രോസിക്യൂട്ടർ കോടതിയിൽ കൃത്യമായി ഹാജരാകാത്തതാണ് വിചാരണ നീളാൻ പ്രധാന കാരണം. ഏറെ വിവാദങ്ങൾക്ക് ശേഷം സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറായി സി രാജേന്ദ്രനെ നിയമിച്ചെങ്കിലും ഇദ്ദേഹം കോടതിയിൽ കാര്യങ്ങൾ നല്ലരീതിയിൽ അവതരിപ്പിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
പുതിയ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മധുവിന്റെ അമ്മ മണ്ണാർക്കാട് എസ്‌സിഎസ്‌ടി കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതിയെ സമീപിക്കണമെന്ന് ആയിരുന്നു വിചാരണ കോടതിയുടെ നിർദ്ദേശം. തുടർന്ന് തിങ്കളാഴ്‌ച ഹൈക്കോടതിയിൽ ഹരജി നൽകാനാണ് മധുവിന്റെ കുടുംബത്തിന്റെ തീരുമാനം.
122 സാക്ഷികളിൽ രണ്ട് പേരുടെ സാക്ഷിവിസ്‌താരം മാത്രമാണ് ഇതുവരെ നടന്നത്. മധുവിന്റെ ബന്ധുവായ ചന്ദ്രനും, നാട്ടുകാരനായ ഉണ്ണികൃഷ്‌ണനും മൊഴിമാറ്റി നൽകി. പണവും, സ്വാധീനവും ഉപയോഗിച്ച് സാക്ഷികളുടെ മൊഴിമാറ്റി കേസിലെ പ്രതികൾ രക്ഷപെടുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പുതിയ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയോഗിക്കനാണ് സാധ്യത. ഇത് വൈകിയാൽ വിചാരണയും നീണ്ടുപോകും.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ