കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വൈകുന്നതിൽ ഇടപെട്ട് ഹൈക്കോടതി. വിചാരണ പൂർത്തിയാക്കാൻ വേണ്ട സമയം കൃത്യമായി അറിയിക്കണമെന്ന് ജില്ലാ ജഡ്‌ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് രജിസ്‌റ്റർ ചെയ്‌ത് നാല് വർഷം പിന്നിടുമ്പോഴും നടപടികൾ വൈകുന്ന സാഹചര്യത്തിൽ ആഴ്‌ച തോറും കേസിന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
പട്ടികജാതി പട്ടികവർഗക്കാരുടെ കേസുകൾ പരിഗണിക്കുന്ന മണ്ണാർക്കാട് പ്രത്യേക കോടതിയിൽ മധു കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറുടെ അസാന്നിധ്യം ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടൽ.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങൾ വേഗത്തിൽ കൈമാറാൻ അന്വേഷണ മേധാവിയോട് മണ്ണാർക്കാട് കോടതി ആവശ്യപ്പെട്ടു. പതിനാറ് പ്രതികളുള്ള കേസിൽ വിശദമായ കുറ്റപത്രവും മതിയായ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രോസിക്യൂട്ടറുടെ അസാന്നിധ്യമാണ് വിചാരണ നീളാനുള്ള കാരണമെന്നും പോലീസ് വ്യക്‌തമാക്കിയിരുന്നു.
കുറ്റപത്രത്തിലെ അപാകത പരിഹരിക്കാൻ തുടരന്വേഷണം നടത്തുകയും പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്‌തിട്ടും വിചാരണക്ക് മുന്നോടിയായുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യ കാരണങ്ങളാൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനമൊഴിഞ്ഞതോടെ മധുവിന്റെ കുടുംബവും ആദിവാസി ആക്ഷൻ കൗൺസിലുമായി കൂടിയാലോചിച്ച് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നടപടി തുടങ്ങി.
മധുവിന്റെ കുടുംബത്തിന് ഏത് തരത്തിലുള്ള നിയമസഹായത്തിനും സമീപിക്കാമെന്ന് അറിയിച്ച് ഹൈക്കോടതി അഭിഭാഷകനെ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം മമ്മൂട്ടിയുടെ പ്രതിനിധി മധുവിന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അറിയിക്കും. ഈ ആഴ്‌ച തന്നെ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിച്ച് വിവാദങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Also Read: ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് അയക്കണം; അന്വേഷണ സംഘം