മുംബൈ: മൂന്ന് മാസത്തിന് ശേഷം മഹാരാഷ്‌ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 12,557 പേർക്കാണ് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്‌ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് റിപ്പോർട് ചെയ്യുന്നത്.
പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിട്ടുണ്ട്. 230 മരണങ്ങളാണ് ഇന്ന് റിപ്പോർട് ചെയ്‌തത്. രണ്ടാം തരംഗത്തിൽ ഒരു ദിവസം 920 പേർ വരെ സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 57,000ന് മുകളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുകയും ചെയ്തിരുന്നു. കടുത്ത നിയന്ത്രണങ്ങളും വാക്സിനേഷനും നടന്നതോടെയാണ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതിന് പിന്നാലെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം കോവിഡ് കുറയുന്ന സാഹചര്യത്തിലും ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ ജൂൺ 15 വരെ തുടരാനാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ തീരുമാനം.
Read Also: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ്