മുംബൈ : മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയിൽ തിങ്കളാഴ്‌ച വിധി പറയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് ആണ് മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ഹരജി നിലനിൽക്കുമോ എന്ന കാര്യത്തിൽ ആയിരിക്കും തിങ്കളാഴ്‌ച കോടതി വിധി പറയുക.
അനിൽ ദേശ്‌മുഖിന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹരജിയിൽ മണിക്കൂറുകൾ നീണ്ട വാദമാണ് കോടതിയിൽ നടന്നത്. ചീഫ് ജസ്‌റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വാദം നടക്കുന്നതിനിടെ പരംബീർ സിംഗിനെതിരെ കടുത്ത ആരോപണങ്ങൾ കോടതി ഉന്നയിച്ചിരുന്നു. ഇത്രയധികം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ, കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമുണ്ടായിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാതിരുന്നത് എന്ന് ഹൈക്കോടതി പരംബീർ സിംഗിനോട് ആരാഞ്ഞു.
കൂടാതെ അഴിമതി ആരോപണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നു. പക്ഷേ സിബിഐക്ക് അന്വേഷണം കൈമാറാൻ എഫ്ഐആറും, അന്വേഷണ റിപ്പോർടും എവിടെയാണെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു. ഒപ്പം തന്നെ കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും കേസ് രജിസ്‌റ്റർ ചെയ്യാതിരുന്നത് ഉത്തരവാദിത്തത്തിലെ വീഴ്‌ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also : ഡെൽഹിയിൽ ലോക്ക്‌ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല; അരവിന്ദ് കെജ്‌രിവാൾ