മുംബൈ: മഹാരാഷ്‌ട്രയിൽ അസിസ്‌റ്റന്റ് മാനേജറായ യുവതിയെ ബാങ്കിനുള്ളിൽ കയറി കുത്തിക്കൊന്നു. വിരാറിലെ ഐസിഐസിഐ ബാങ്കിന്റെ ഈസ്‌റ്റ് ശാഖയിലാണ് ദാരുണ സംഭവമുണ്ടായത്. ബാങ്കിലെ അസിസ്‌റ്റന്റ് മാനേജർ യോഗിത വർത്തക്ക് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ബാങ്കിലെ ഒരു ജീവനക്കാരിക്കും ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ മുൻ മാനേജറായ അനിൽ ദുബൈയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
വ്യാഴാഴ്‌ച രാത്രി 8.30ഓടെയാണ് ആക്രമണമുണ്ടായത്. ഈ സമയം യോഗിതയും പരിക്കേറ്റ കാഷ്യർ ശ്രദ്ധ ദേവ്രുഖറും മാത്രമാണ് ബാങ്കിൽ ഉണ്ടായിരുന്നത്. അനിൽ ദുബൈയും മറ്റൊരാളും ബാങ്കിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി. ബാങ്കിലെ പണവും ആഭരങ്ങളും കൈമാറണമെന്നായിരുന്നു ആവശ്യം. തുടർന്ന്, രണ്ട് യുവതികളും ഒച്ചവെക്കുകയും ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്‌തു. ഇതോടെ പ്രതികൾ ഇരുവരെയും കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ യുവതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യോഗിതയുടെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനിൽ പിടിയിലായത്. നിലവിൽ മറ്റൊരു ബാങ്കിൽ ജോലി ചെയ്‌തിരുന്ന അനിൽ ദുബൈ ഒരു കോടിയുടെ വായ്‌പ എടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതായതോടെയാണ് കവർച്ചാ ശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇയാളുടെ കൂട്ടാളിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. അയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അതേസമയം, കൊല്ലപ്പെട്ട യോഗിതയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.