ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ മുഖ്യ പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ മുജീബ് കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. നിലവിൽ രണ്ടുപേരാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ ദിവസമാണ് കായംകുളത്ത് സിപിഐഎം പ്രവർത്തകൻ സിയാദ് കൊല്ലപ്പത്. കോവിഡ് നീരിക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം നൽകി തിരികെ വരുമ്പോഴായിരുന്നു സിയാദിന് വെട്ടേറ്റത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി വെറ്റ മുജീബിനെ കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ ഇയാൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
സിയാദിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഐഎം ആരോപിച്ചു. എന്നാൽ കൊലപാതക കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഗുണ്ട സംഘത്തിൽ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും പിടികൂടുമെന്നും പോലീസ് പറഞ്ഞു.