പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി പത്ത് മുതൽ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമലയിൽ ഭക്‌തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിങ് പത്ത് മുതൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
പോലീസിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് നിയന്ത്രണം. 14ആം തീയതി വെർച്വൽ ക്യൂ ബുക്കിങ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ 15ന് 40,000 പേർക്ക് മാത്രമേ വെർച്വൽ ക്യൂ ബുക്ക് ചെയ്‌ത് ശബരിമല ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ. 14,15 തീയതികളിൽ ശബരിമലയിൽ വലിയ തിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറവും കുട്ടികളും അന്നേ ദിവസങ്ങളിൽ ദർശനം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അഭ്യർഥിച്ചു.
16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്‌തർക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്‌തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല ദർശനത്തിനായി എത്തുന്ന ഭക്‌തർക്ക് വെർച്വൽ ക്യൂ ബുക്കിങ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വം ബോർഡ് വ്യക്‌തമാക്കി.
Most Read| സിദ്ദു മൂസ്‌വാല കൊലക്കേസ്; ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം