ന്യൂഡെൽഹി: രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കാൻ മാതൃകാ നയമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് സുപ്രീം കോടതി. ഇതിനായി സംസ്‌ഥാനങ്ങൾക്ക് അധികമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് പരിഗണിക്കാനും ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ രണ്ടോ മൂന്നോ ശതമാനം സാമൂഹിക അടുക്കള പദ്ധതിക്കായി നീക്കിവെക്കണമെന്നാണ് ചില സംസ്‌ഥാനങ്ങൾ നിർദ്ദേശിച്ചതെന്ന് സുപ്രീം കോടതി അറിയിച്ചു.
ആവശ്യക്കാർക്ക് സർക്കാർ ഭക്ഷണം നൽകുന്നില്ലെന്നല്ല പറയുന്നത്, എന്നാൽ മാതൃകാ നയമുണ്ടാക്കണം. അത് സംസ്‌ഥാനങ്ങൾ നടപ്പാക്കുകയും വേണം. ഓരോ സംസ്‌ഥാനത്തും വെവ്വേറെ പ്രശ്‌നങ്ങളും ഭക്ഷണ ശീലങ്ങളും ആയിരിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ പഞ്ചായത്തിനാണ് കൈകാര്യം ചെയ്യാൻ സാധിക്കുകയെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അറിയിച്ചപ്പോൾ, ഇതിനെ പരസ്‌പരം പഴിചാരാനുള്ള പരാതിയായി കണക്കാക്കരുതെന്ന് ബെഞ്ച് ഓർമിപ്പിച്ചു.
തുടർന്ന് സംസ്‌ഥാനങ്ങൾക്ക് മറുപടി നൽകാൻ സമയം അനുവദിച്ച സുപ്രീം കോടതി, കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെച്ചു. സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്‌ചക്കകം നയമുണ്ടാക്കാൻ നവംബർ 16ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ക്ഷേമരാഷ്‌ട്രത്തിൽ പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും അന്ന് ചീഫ് ജസ്‌റ്റിസ് നിരീക്ഷിച്ചിരുന്നു.
ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴിൽനിന്നു കൊണ്ട് പദ്ധതി തയ്യാറാക്കുമെന്നാണ് കേന്ദ്രം അന്ന് അറിയിച്ചത്. അങ്ങനെയെങ്കിൽ അത് നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കാൻ സാമൂഹിക അടുക്കള തുറക്കുന്നതിന് നയമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അനൂൻ ധവാൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
Read Also: സംസ്‌ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ