ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാവിക സേനയോടൊപ്പം യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയന്‍ നാവിക സേനകള്‍ സംയുക്‌തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ ഈ വര്‍ഷത്തെ പതിപ്പ് നവംബറില്‍ രണ്ട് ഘട്ടങ്ങളായി നടക്കും. ഇരുപത്തിനാലാമത് മലബാര്‍ നാവികാഭ്യാസമാണ് ഇക്കുറി നടക്കാനിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാതൃക തീര്‍ക്കുന്ന തരത്തിലാവും നാവികാഭ്യാസം നടക്കുക.
ഒന്നാം ഘട്ടം നവംബര്‍ 3 മുതല്‍ 6 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ചാവും നടക്കുന്നത്. ഇന്ത്യന്‍ നേവിയുടെ കപ്പലുകള്‍ക്ക് പുറമേ യുഎസ് നാവിക സേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ജോണ്‍ മക്കെയിന്‍, റോയല്‍ ഓസ്ട്രേലിയന്‍ നേവിയുടെ എച്ച്എംഎഎസ് ബല്ലാരറ്റ്, എംഎച്ച്-60 ഹെലിക്കോപ്റ്റര്‍, ജാപ്പനീസ് നാവിക സേനയുടെ കപ്പല്‍ ജെഎസ് ഒനാമി, എസ്എച്ച്-60 ഹെലികോപ്റ്റര്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പങ്കെടുക്കുന്നത്.
രണ്ടാം ഘട്ടം നവംബര്‍ പകുതിയോടെ അറബിക്കടലില്‍ വെച്ചാവും അരങ്ങേറുന്നത്. ഇന്ത്യ-യുഎസ് സൗഹൃദത്തിന്റെ ഭാഗമായി 1992-ലാണ് മലബാര്‍ നാവികാഭ്യാസം ആരംഭിച്ചത്. പിന്നീട് 2015 മുതൽ ജപ്പാനും ഇതില്‍ പങ്കെടുക്കാന്‍ ആരംഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്ട്രേലിയ ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഐഎന്‍എസ് രണവിജയ്, ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് ശക്‌തി, ഐഎന്‍എസ് സിന്ധുരാജ് എന്നിവയാണ് ഇന്ത്യന്‍ നാവിക സേനക്ക് വേണ്ടി ആദ്യഘട്ടത്തില്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്. റിയര്‍ അഡ്മിറല്‍ സഞ്‌ജയ് ആദ്യഘട്ടത്തിന് നേതൃത്വം വഹിക്കും.
Read Also: ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം