പാലക്കാട്: രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസത്തിലെ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളാണ് സംഭവം ഉയർത്തുന്നത്.
മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവൽക്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയർഫോഴ്‌സ്, കോസ്‌റ്റ് ഗാർഡ് ഉദ്യോഗസ്‌ഥരും നാട്ടുകാരും ജനപ്രതിനിധികളും മാദ്ധ്യമങ്ങളും അഭിനന്ദനം അർഹിക്കുന്നു.
രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനെയും തണുത്തുറഞ്ഞ രാത്രികളെയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആശ്വാസം, സന്തോഷം. സൈന്യത്തിനും എന്‍ഡിആര്‍എഫിനും നന്ദി. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പ്രസ്‌താവനയില്‍ പറഞ്ഞു.
Read Also: തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്