മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മലപ്പുറം ജില്ലാ കളക്‌ടർ കെ. ഗോപാലകൃഷ്‌ണനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കണം. മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനുമാണ് കളക്‌ടർ നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായും കണക്കാക്കുന്നുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി പോകേണ്ടി വന്നിരുന്നു. 14 മണിക്കൂറുകളോളം യുവതിക്ക് ചികിത്സ ലഭിച്ചില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് പ്രസവത്തെത്തുടര്‍ന്ന് യുവതിയുടെ ഇരട്ടകുട്ടികള്‍ മരണപ്പെടുകയും ചെയ്‌തിരുന്നു.
ചികിത്സ നിഷേധിച്ച സംഭവം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവമതിപ്പുളവാക്കുന്നതിനും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി ഏര്‍പ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്നതിനും കാരണമാകുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്കും സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Related news: ചികിത്സ നിഷേധിച്ചു; കോവിഡ് മുക്ത ജൻമം നല്‍കിയ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു