ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോയുടെ (ഏകദേശം 14 കോടി രൂപ) സ്വത്തുവകകളാണ് പിടിച്ചെടുത്തതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ഫ്രാൻസിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുളള വിജയ് മല്യയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഫ്രാൻസിലെ ബന്ധപ്പെട്ട അധികൃതരുമായി ചേർന്നാണ് ഇഡിയുടെ നടപടി.
9000 കോടിയോളം രൂപയുടെ ബാങ്ക് വായ്‌പ എടുത്ത് രാജ്യം വിട്ട കേസിൽ മല്യക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ യുകെയിലാണ് മല്യ ഉള്ളത്. തന്റെ ഉടമസ്‌ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിന്റെ പേരിലായിരുന്നു മല്യ വൻ തുക കടമെടുത്തത്. മല്യയെ കൈമാറാനായി ഇന്ത്യ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബ്രിട്ടന് മേൽ സമ്മർദ്ദം ചെലുത്തുകയാണ്.
Read Also: ശക്‌തികേന്ദ്രങ്ങളായ നാഗ്‌പൂരിലെയും പൂനയിലെയും ബിജെപിയുടെ തോല്‍വി; പഠിക്കാന്‍ സമിതി