ന്യൂഡെൽഹി: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതാ ബാനർജി. ഇക്കാര്യം മുന്‍നിര്‍ത്തി ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി മമത ചര്‍ച്ച നടത്തും. വിഷയത്തിൽ എന്‍സിപി മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന സാഹചര്യത്തില്‍ ആം ആദ്മിയെ അടക്കമാണ് മമത ലക്ഷ്യമിടുന്നത്. വൈകിട്ട് 6 മണിക്ക് ഡെല്‍ഹിയിലെ കെജ്‌രിവാളിന്റെ വസതിയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ച.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും മമത ഇന്ന് കൂടിക്കാഴ്‌ച നടത്തും. വിശാല ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടന്‍ യാഥാർഥ്യമാക്കാന്‍ അനുകൂല രാഷ്‌ട്രീയ സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന വിലയിരുത്തലിലാണ് മമത. ഇതിന്റെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ അത്തരം ഒരു മുന്നണിയുടെ ഭാഗമാക്കാനാണ് മമതയുടെ ശ്രമം.
ഇന്ന് വൈകിട്ട് 4:30ന് നടക്കുന്ന മമത- സോണിയ കൂടികാഴ്‌ചയ്‌ക്ക് ശേഷം നിര്‍ണായക തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നാണ് ടിഎംസി നേതാക്കള്‍ വ്യക്‌തമാക്കുന്നത്. സോണിയ ഗാന്ധിയുടെ ഡെല്‍ഹിയിലെ വസതിയില്‍ ആണ് കൂടിക്കാഴ്‌ച. വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയില്‍ ഇടത് പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെയുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്. ഡെൽഹി സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയുമായും മമത കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Read also: രാകേഷ് അസ്‌താന ഡെൽഹി പോലീസ് കമ്മീഷണർ