മീററ്റ്: യുപിയിൽ ഒൻപതാം ക്‌ളാസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് പോലീസിൽ നിന്ന് വെടിയേറ്റു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയിൽ പോലീസുകാരനിൽ നിന്ന് പിസ്‌റ്റൾ കൈക്കലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സേനാംഗങ്ങൾ പ്രതിയെ വെടിവെച്ച് വീഴ്‌ത്തിയത്.
ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞ ദിവസം ആത്‌മഹത്യ ചെയ്‌തിരുന്നു. സംഭവത്തിൽ ലഖാൻ, വികാസ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്. ഇതിൽ ലഖാൻ എന്നയാളാണ് പോലീസിന് നേരെ വെടിവെച്ചത്. ഇതിന് പിന്നാലെ ഇയാളെ പോലീസ് കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കേസിൽ രണ്ട് പ്രതികളെ കൂടി അറസ്‌റ്റ് ചെയ്യാനുണ്ട്.
‘ഇന്ന് കോടതിയിലേക്ക് പോകുന്ന വഴിയിൽ ഇൻസ്‌പെക്‌ടറുടെ തോക്ക് കൈക്കലാക്കിയാണ് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചത്. ഇവരെ പിന്തുടന്ന പോലീസുകാർക്ക് നേരെ ലഖാൻ എന്നയാൾ വെടി വെക്കുകയായിരുന്നു. ഞങ്ങൾ തിരികെ നടത്തിയ വെടിവെപ്പിൽ ലഖാന്റെ കാലിന് വെടിയേറ്റു’- റൂറൽ പോലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു.
രണ്ട് പ്രതികളും വീണ്ടും പോലീസിന്റെ പിടിയിലായി. ലഖാനെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ചയാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ട്യൂഷൻ ക്‌ളാസ് കഴിഞ്ഞ് മടങ്ങുന്ന വഴി നാല് യുവാക്കൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കി.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തു. ബന്ധുക്കളോട് വിവരം പറഞ്ഞ ശേഷമാണ് കുട്ടി ആത്‌മഹത്യ ചെയ്‌തത്. ലഖാൻ എന്ന യുവാവിനും ഇയാളുടെ മൂന്ന് സുഹൃത്തുക്കൾക്കും എതിരെ പെൺകുട്ടിയുടെ ആത്‌മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
Also Read: ബലാൽസംഗ ഇരയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് ലൈംഗിക ബന്ധം; പോലീസുകാരനെ പുറത്താക്കി